

ശബരിമല കേസ്: 9 അംഗ ബെഞ്ച് രൂപീകരിച്ചു
file image
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കാൻ സുപ്രീം കോടതിയിൽ ഒമ്പതംഗ ബെഞ്ച് രൂപീകരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ്, അഹ്സാനുദ്ദീൻ അമാനുല്ല, അരവിന്ദ് കുമാർ, എ.ജി. മാസിഹ്, ആർ. മഹാദേവൻ, പ്രസന്ന ബി വരാലെ, ജോയ്‌മല്യ ബഗ്‌ചി എന്നിവരാണു ബെഞ്ചിലുള്ളത്. നാഗരത്ന മാത്രമാണു ബെഞ്ചിലെ വനിതാ സാന്നിധ്യം. ഏഴു മുതലാണു കേസിൽ വാദം.
ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018ലെ വിധി പുനഃപരിശോധിച്ചപ്പോൾ ഉയർന്ന വിപുലമായ ചോദ്യങ്ങൾക്ക് ബെഞ്ച് ഉത്തരം നൽകും.
മത, വിശ്വാസ സ്വാതന്ത്ര്യവും, തുല്യതയും അന്തസും അടക്കം മറ്റ് ഭരണഘടനാ അവകാശങ്ങളും ഒരുമിച്ചുവരുമ്പോൾ ഏതാണു പ്രധാനമെന്നതും നിർബന്ധമായും പാലിക്കേണ്ടതെന്നു വിശ്വസിക്കുന്ന മതാചാരങ്ങളിൽ കോടതിക്ക് ഇടപെടാമോ എന്നതും ഒമ്പതംഗ ബെഞ്ച് പരിശോധിക്കും. മുസ്‌ലിം പള്ളികളിലെ സ്ത്രീ വിലക്ക് ഉൾപ്പെടെ മറ്റു മതവിഭാഗങ്ങളുടെ സമാന ആചാരങ്ങളും ബെഞ്ച് പരിശോധിക്കും. ഏപ്രിൽ 22നകം വാദം അവസാനിക്കുമെന്നാണ് കരുതുന്നത്.