
ആലപ്പുഴ: സർക്കാർ ഉദ്യോഗസ്ഥരിൽ വർധിച്ചു വരുന്ന കൈക്കൂലിക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. ന്യായമായ ശമ്പളം സർക്കാർ ജീവനക്കാർക്ക് നൽകുന്നുണ്ട് , പിന്നെന്തിനാണ് നക്കാപ്പിച്ച വാങ്ങുന്നതെന്നും മന്ത്രി ചോദിച്ചു. ചേർത്തല താലൂക്കുതല അദാലത്തിൽ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ രൂക്ഷ വിമർശനം.
ഭൂരിപക്ഷം ഉദ്യോഗസ്ഥരും ആത്മാർഥമായി പണിയെടുക്കുന്നവരാണ്. എന്നാൽ ചിലർ പൈസക്ക് പുറകെ പോവുകയാണ്. ഇങ്ങനെവാങ്ങുന്ന പണം ഗുണം ചെയ്യില്ല, മക്കൾ അനുഭവിക്കേണ്ടിവരും, തലമുറ കണ്ണീര് കുടിക്കും. നേരത്തെ വാങ്ങിയവർ ഇപ്പോൾ തിരികെ നൽകാൻ പോവണ്ട, അതിന് പകരമായി അധിക സേവനം ചെയ്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
കൈക്കൂലിക്കേസില്‍ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് വി. സുരേഷ് കുമാറിനെയും മന്ത്രി കുറ്റപ്പെടുത്തി. അയാള്‍ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നവനായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. എന്നാല്‍ അതൊന്നുമില്ലാതെ ദൈവത്തെ പൂജിക്കുന്നതു പോലെ പണം കൂട്ടി വയ്ക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.