തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ഇടനിലക്കാരില്ലാതെ മീൻ വിൽക്കാൻ സഹായിക്കുന്ന നിയമം ഉടൻ നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ .തീരദേശത്തെ മറ്റ് മേഖലയുമായി ബന്ധിപ്പിക്കുന്നതിനും മത്സ്യവിപണനം സുഗമമാക്കുന്നതിനുമായി ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിര്‍മിച്ച 44 തീരദേശ റോഡുകളുടെ ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 23.12 കോടി രൂപ ചെലവിട്ട് 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകളാണ് ഉദ്ഘാടനം ചെയ്ത്.
തീരപ്രദേശത്ത് സംസ്ഥാന സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ മത്സ്യബന്ധന മേഖലയിലുണ്ടായ മാറ്റത്തിന്‍റെ പ്രതിഫലനമാണ് 44 റോഡുകൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്തതിലൂടെ പ്രകടമാകുന്നതെന്ന് മന്ത്രി പറഞ്ഞു. പൂന്തുറയിൽ തീരസംരക്ഷണത്തിനായി നടപ്പാക്കിയ ജിയോ ട്യൂബ് വിജയിച്ചാൽ കേരളത്തിൽ മുഴുവൻ വ്യാപിപ്പിക്കും. മത്സ്യബന്ധന കുടുംബങ്ങളിലെ അംഗങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് തൊഴിൽ തീരം പദ്ധതിയും നടപ്പിലാക്കി വരുന്നു. ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ 2024-25 സാമ്പത്തിക വര്‍ഷം തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിനായി 92.61 കോടി രൂപ ബജറ്റിൽ വകയിരുത്തി.
ക ഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് (2016-21) തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ജില്ലകളിലെ 67 നിയോജക മണ്ഡലങ്ങളിലായി 1792 റോഡുകള്‍ക്കായി 782.95 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 1607 റോഡുകള്‍ നവീകരിച്ചു. 58 പ്രവൃത്തി പുരോഗമിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 11 ജില്ലകളിലെ 71 നിയോജക മണ്ഡലങ്ങളിലായി 458 റോഡുകളുടെ നിര്‍മാണത്തിനായി 251.02 കോടി രൂപയും അനുവദിച്ചു. ഇതില്‍ 192 റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാവുകയും 142 എണ്ണത്തിന്‍റെ നിര്‍മാണം പുരോഗമിക്കുകയുമാണെന്ന് മന്ത്രി അറിയിച്ചു.