
സമീർ താഹിർ
കൊച്ചി: സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ തുടങ്ങിയവരിൽ നിന്നു ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തും സംവിധായകനുമായ സമീർ താഹിറിനെ ചോദ‍്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് എക്സൈസ് അറിയിച്ചു.
സംവിധായകർ പിടിയിലായത് സമീർ താഹിറിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ വച്ചായിരുന്നു. ഫ്ലാറ്റിന്‍റെ ഉടമയെന്ന നിലയ്ക്കാണ് സമീറിനെ ചോദ‍്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്ന് എക്സൈസ് ഡെപ‍്യൂട്ടി കമ്മിഷണർ ടി.എം. അജു പറഞ്ഞു.
രണ്ടാം തവണയാണ് എക്സൈസ് കൊച്ചിയിലെ ഗോശ്രീ പാലത്തിനു സമീപത്തുള്ള സമീറിന്‍റെ ഫ്ലാറ്റിൽ പരിശോധന നടത്തുന്നത്. ഫ്ലാറ്റിൽ വ‍്യാപകമായി ലഹരി ഉപയോഗം നടക്കുന്നതായാണ് എക്സൈസ് പറയുന്നത്.
അതേസമയം, ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ കൂടാതെ ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദിനെയും അറസ്റ്റ് ചെയ്തത്. മൂവരെയും പിന്നീട് ജാമ‍്യത്തിൽ വിട്ടയക്കുകയായിരുന്നു.