
വാറന്‍റി കാലയളവിൽ മൊബൈലിന്‍റെ തകരാർ പരിഹരിച്ചില്ല; സാംസങ് കമ്പനിക്ക് 98,690 രൂപ നഷ്ടപരിഹാരം
കൊച്ചി: വാറന്‍റി കാലയളവിൽ മൊബൈൽ ഫോണിന്‍റെ ഫ്ലിപ്പ് സംവിധാനത്തിൽ സംഭവിച്ച തകരാർ ശരിയാക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്ന്, മൊബൈൽ ഫോൺ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റെ ഉത്തരവ്. മൂവാറ്റുപുഴ പോത്താനിക്കാട് സ്വദേശിയായ ജോജോമോൻ സേവിയർ, സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരേ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2022 നവംബറിലാണ് ജോജോമോൻ കോതമംഗലത്തെ സെൽസ്‌പോട്ട് മൊബൈൽസ് എന്ന കടയിൽ നിന്ന് സാംസങിന്‍റെ ഫ്ലിപ്പ് മോഡൽ ഫോൺ വാങ്ങുന്നത്. എന്നാൽ 2023 ഒക്ടോബറിൽ ഫോൺ തകരാർ കാണിച്ചതോടെ, ഓതറൈസ്ഡ് സർവീസ് സെന്‍ററിൽ പരിഹരിക്കാൻ ശ്രമിചെങ്കിലും 33,218 രൂപ അടച്ചാൽ റിപ്പേയർ ചെയ്തു നൽകാമെന്ന് അറിയിക്കുകയായിരുന്നു.
വാറന്‍റി കാലയളവിനുള്ളിൽ തകരാർ സംഭവിച്ചാൽ പരിഹരിക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് കമ്പനി ഒഴിഞ്ഞുമാറിയതിനെ തുടർന്ന് ജോജോമോൻ കമ്മീഷനെ സമീപിച്ചു. ഉപഭോക്താവിന്‍റെ അശ്രദ്ധ മൂലമാണ് തകരാറുണ്ടായതെന്ന് സാംസങ് കേസിൽ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഒടുവിൽ സേവനത്തിലെ വീഴ്ചയാണ് ഇതെന്നും കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകേണ്ടതാണെന്നും ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.