
കോട്ടയം: ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് സിനിമാ മേഖലയിലെ സദാചാര സെൻസറിങെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ ( Sanalkumar Sasidharan). കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് അനശ്വര തിയറ്ററിൽ നടക്കുന്ന 'മുറുകുന്ന സെൻസർ; പിടയുന്ന സിനിമ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എനിക്കിഷ്ടപ്പെടാത്തത് ഞാൻ കാണണ്ട എന്ന ചിന്തയ്ക്കപ്പുറം എനിക്കിഷ്ടപ്പെടാത്തത് ആരും കാണണ്ട എന്ന ചിന്തയാണ് ഇവിടെ ബലപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു തിയറ്റർ തന്നെ പോക്കറ്റിൽ കൊണ്ടു നടക്കുന്ന ഈ ഡിജിറ്റൽ കാലഘട്ടത്തിൽ സെൻസർഷിപ്പിന്റെ ആവശ്യകത പരിശോധിക്കേണ്ടതാണെന്ന് സംവിധായകൻ സജിൻ ബാബു പറഞ്ഞു. വിപണിയുമായി ഏറെ ബന്ധപ്പെട്ട് നിൽക്കുന്ന മാധ്യമമെന്ന നിലയിലും കുട്ടികൾ ഉൾപ്പെടെ സ്വയം ശാക്തീകരിക്കപ്പെടാത്തവർ ഏറെ സ്വാധീനിക്കപ്പെടുന്ന മാധ്യമം എന്ന നിലയിലും സിനിമയ്ക്ക് സെൻസറിങ് ആവശ്യമാണെന്ന് ചലച്ചിത്ര നിരൂപക അനീറ്റ ഷാജി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ഇടപെടലുകളിലൂടെ നല്ല സിനിമയ്ക്ക് ദോഷം ചെയ്യുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് സാംസ്കാരിക പ്രവർത്തകൻ ഇ.വി പ്രകാശ് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മോഡറേറ്ററായിരുന്നു.