

സന്ദീപ് വാര‍്യർ
പാലക്കാട്: പ്രധാനമന്ത്രി - ലിയോണൽ മെസി കൂടിക്കാഴ്ച റദ്ദാക്കിയതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മെസി ആദ്യം രാഹുൽ ഗാന്ധിയെ കണ്ടതിനാലാണ് മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടതെന്നാണ് സന്ദീപിന്‍റെ ആരോപണം.
ഫുട്ബോളിനെ സ്നേഹിക്കുന്ന, മെസിയെ സ്നേഹിക്കുന്ന ആരാധകർ മോദിയോട് പൊറുക്കില്ലെന്നും അദ്ദേഹം പറയുന്നു. ഈ നാടിന്‍റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്ബോളറെ അവഹേളിച്ചുവെന്നും സന്ദീപ് പറഞ്ഞു.
അതേസമയം, ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയുടെ മൂന്ന് ദിവസത്തെ ഗോട്ട് ടൂറിന്‍റെ അവസാന ദിവസമാണ് അദ്ദേഹം ഡൽഹിയിലേക്കെത്തിയത്. എന്നാൽ ഡൽഹിയിലെ കനത്ത മൂടൽ മഞ്ഞ് കാരണം നിശ്ചയിച്ച സമയത്തിലും ഏറെ വൈകിയാണ് മെസി തലസ്ഥാനത്തെത്തിയത്. അതിനാൽ തന്നെ മോദി മുൻ നിശ്ചയിച്ചിരുന്ന വിദേശ സന്ദർശനത്തിന് പുറപ്പെടുകയായിരുന്നു. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായാണ് മോദി പുറപ്പെട്ടത്.