
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടതോടെ രൂക്ഷമായ പ്രതികരണവുമായി സന്ദീപ് വാര്യർ. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തിൽ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന നേതാവാണ് സന്ദീപ്.
പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പായാലും പഞ്ചായത്ത് തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും പാർലമെന്‍റ് തെരഞ്ഞെടുപ്പായാലും മത്സരിക്കുന്നത് സി. കൃഷ്ണകുമാർ തന്നെ എന്നതാണ് പാലക്കാട്ടെ ബിജെപിയുടെ അവസ്ഥയെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.
പാലക്കാട്ട് ബിജെപി എന്നാൽ കൃഷ്ണകുമാറും ഭാര്യയുമായി ചുരുങ്ങിയെന്നും ആരോപണം.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പുറത്താകാതെ പാർട്ടി കേരളത്തിൽ രക്ഷപെടില്ലെന്നും സന്ദീപ് തുറന്നടിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റി ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
''പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് കോൺഗ്രസ് മാന്തിക്കഴിഞ്ഞു. ബിജെപി സ്ഥാനാർഥിയുടെ പരാജയത്തിന്‍റെ പൂർണ ഉത്തരവാദിത്വം കെ. സുരേന്ദ്രനാണ്. മാരാർജി ഭവനിൽനിന്ന് സുരേന്ദ്രനെയും സംഘത്തെയും അടിച്ചു പുറത്താക്കി ചാണകവെള്ളം തളിക്കണം'', സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.