

കളമശേരി: സിപിഎം പോളിറ്റ് ബ്യൂറൊ അംഗവും മുതിർന്ന ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ഇ ബാലാനന്ദന്‍റെ സഹധർമ്മിണി സരോജിനി ബാലാനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. പറവൂരിൽ മകൾ സുലേഖയുടെ വീട്ടിൽ ചൊവ്വ രാത്രി എട്ടരയോടെ ആയിരുന്നു അന്ത്യം. കളമശേരിയിലെ വീട്ടിൽ നിന്നും കോവിഡിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണം മകളുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.
ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ്, സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി ചുമതലകൾ വഹിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. 1980-85 കാലത്ത് കളമശേരി പഞ്ചായത്ത് പ്രസിഡന്‍റ് പദവി വഹിച്ചു.
പറവൂർ ഡോൺ ബോസ് കൊ ആശുപത്രി മോർച്ചറിയൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച ഉച്ചകഴിഞ് 3 മണിയോടെ കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് 6 മണിയോടെ സിപിഎം കളമശേരി ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചു. അതിന് ശേഷം നോർത്ത് കളമശേരി പാതിരാക്കാട്ട് റോഡിലെ പൊന്നംകുളത്തിൽ വീട്ടിൽ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. വ്യാഴാഴ്ച രാവിലെ11 ന് കളമശേരി പൊതു ശ്മശാനത്തിൽ സംസ്കരിക്കും.
വനിതാ മതിൽ പരിപാടിയാണ് സരോജിനി ബാലനന്ദൻ അവസാനമായി പങ്കെടുത്ത പൊതു പരിപാടി. മക്കൾ സുലേഖ, സുനിൽ, സരള, പരേതയായ സുശീല.