
തിരുവനന്തപുരം: സനാതന ധർമവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെയും നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സനാതന ധർമം എങ്ങനെയാണ് ചാതുർവർണ്യത്തിന്‍റെ ഭാഗമാകുന്നതെന്ന് സതീശൻ ചോദിച്ചു. ശിവഗിരി തീർഥാടനത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതനധര്‍മത്തെ മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്യുന്നു. സനാതന ധര്‍മം നമ്മുടെ സംസ്‌കാരമാണ്, അതിനെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാര്‍ത്തിക്കൊടുക്കുകയാണ്. സനാതന ധർമം രാജ്യത്തെ മുഴുവന്‍ ആളുകളുടെയും പാരമ്പര്യവും സാംസ്കാരിക പൈതൃകവുമാണ്.മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല അത്. പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയതയാണ് കേരളത്തില്‍. ഒരു വാക്ക് വീണു കിട്ടാന്‍ കാത്തിരിക്കുകയാണ്.
കാവിവത്കരണമെന്ന വാക്ക് തന്നെ തെറ്റാണ്. അമ്പലത്തില്‍ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരുമെല്ലാം പ്രത്യേകം വിഭാഗക്കാരാണോ? സനാതന ധര്‍മത്തെ മുഖ്യമന്ത്രി സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കയാണ്. അദ്വൈതവും തത്വമസിയെന്ന വാക്കും വേദങ്ങളും ഉപനിഷത്തുകളും അതിന്‍റെ സാംരാംശങ്ങളും എല്ലാമുള്ളതാണ് സനാതന ധര്‍മം. കാവി ഉടുക്കുന്നവര്‍ ആര്‍എസ്എസ് എന്നുപറയുന്നതുപോലെയാണ് സനാതന ധര്‍മത്തെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത്- സതീശൻ ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ഗുരുവിനെ സനാതന ധർമത്തിന്‍റെ വക്താവും പ്രയോക്താവുമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. സനാതന ധര്‍മത്തിന്‍റെ പേരിൽ ഗുരുദേവനെ ചതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പറഞ്ഞിരുന്നു.