
തിരുവനന്തപുരം: നവകേരള സദസ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകൾ വിട്ടുകൊടുക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദേശം. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ വഹിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
വനകേരള സദസ് പരിപാടിക്കെത്തുന്ന പൊതു ജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകൾ വിട്ടു നൽകാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ ചെലവിൽ രാഷ്ട്രീയ ലാഭം ലക്ഷ്യം വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള സ്കൂൾ ബസുകൾ വിട്ടു നൽകാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് കെഎസ്‌യു ആരോപിച്ചു.
മഞ്ചേശ്വരത്ത് ഇന്ന് ആരംഭിക്കുന്ന നവകേരള സദസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം നിർവഹിക്കും. റവന്യു മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും. ഡിസംബർ 23 ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും 140 മണ്ഡലങ്ങളിലും നവകേരളസദസിന്‍റെ ഭാഗമായി പര്യടനം നടത്തും. യാത്ര ഡിസംബർ 23 ന് തിരുവനന്തപുരത്ത് സമാപിക്കും.