രണ്ടര ലക്ഷം നവാഗതർ സ്കൂളുകളിലേക്ക്

10 വർഷത്തെ ഇടവേളയ്ക്കു ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത.
രണ്ടര ലക്ഷം നവാഗതർ സ്കൂളുകളിലേക്ക്
സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം എളമക്കര സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കും.Metro Vaartha

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. കുട്ടികളെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 2,44,646 നവാഗതർ ഒന്നാം ക്ലാസിലെത്തുമെന്നാണ് കണക്കാക്കുന്നത്.

എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവർഷം ഒരുപാട് മാറ്റങ്ങളാണു കാത്തിരിക്കുന്നത്. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. 1, 3, 5, 7, 9 ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. പുസ്തകങ്ങൾ ഇതിനകം കുട്ടികൾക്കു നൽകി. വലിയ ഇടവേളയ്ക്കു ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി.

സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നു ക്ലാസ് ആരംഭിക്കുമ്പോൾ ചില സ്വകാര്യ സ്കൂളുകൾ ജൂൺ 5 മുതലാണ് മുഴുവൻ സമയം പ്രവർത്തനം ആരംഭിക്കുക. വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്കൂളുകളിലും പ്രളയ ദുരിതാശ്വാസ ക്യാംപുകളുള്ള സ്കൂളുകളിലും അവധിയാണ്.

സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം എളമക്കര സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കും.

39,94,944 വിദ്യാർഥികളാണ് ഇത്തവണ വിവിധ ക്ലാസുകളിലേക്കു പ്രവേശനം നേടുന്നത്. പ്രീ പ്രൈമറി തലം - 1,34,763, പ്രൈമറി - 11,59,652, അപ്പര്‍ പ്രൈമറി - 10,79,019, ഹൈസ്കൂള്‍- 12,09,882, ഹയര്‍ സെക്കൻഡറി രണ്ടാം വര്‍ഷം - 3,83,515, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി രണ്ടാം വര്‍ഷം - 28,113 എന്നിങ്ങനെയാണ് ഈ വർഷം പ്രവേശനം നേടുന്നവരുടെ എണ്ണം.

സര്‍ക്കാര്‍ മേഖലയില്‍ 11,19,380, എയ്‌ഡഡ്‌ മേഖലയില്‍ 20,30,091, അണ്‍ എയ്ഡഡ് മേഖലയില്‍ 2,99,082 വിദ്യാർഥികളാണ് എത്തുന്നത്. ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി ഒന്നാം വര്‍ഷ ക്ലാസുകള്‍ 24ന് ആരംഭിക്കും.

Trending

No stories found.

Latest News

No stories found.