കണ്ണുമാറി ചികിത്സ; തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിലെ ഡോക്‌ടർക്ക് സസ്പെൻഷൻ

സംഭവത്തിൽ കുടുംബം ആരോഗ്യ മന്ത്രിക്കും കന്‍റോണ്‍മെന്‍റ് പൊലീസിനും പരാതി നൽകിയിരുന്നു
Serious lapse at Thiruvananthapuram Government Eye Hospital

കണ്ണുമാറി ചികിത്സ; തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിലെ ഡോക്‌ടർക്ക് സസ്പെൻഷൻ

file image

Updated on

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സാ വീഴ്ച സംഭവിച്ചതായി പരാതി. ഇടത് കണ്ണിന് ചെയ്യേണ്ടിയിരുന്ന ചികിത്സ വലത് കണ്ണിന് ചെയ്തതായാണ് വിവരം. നീര്‍ക്കെട്ട് കുറയാന്‍ നല്‍കുന്ന കുത്തിവയ്പ്പ് മാറി വലത് കണ്ണിനു നല്‍കിയെന്നാണ് പരാതി. അസി. പ്രൊഫ. എസ് എസ് സുജീഷിനെതിരെയാണ് പരാതി.

സംഭവത്തിൽ കുടുംബം ആരോഗ്യ മന്ത്രിക്കും കന്‍റോണ്‍മെന്‍റ് പൊലീസിനും പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് ഡോക്‌ടറുടെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തി. പിന്നാലെ ഡോക്‌ടറെ സസ്പെൻഡ് ചെയ്തു.

കണ്ണ് മരവിപ്പിച്ച് ഓപ്പറേഷൻ തിയേറ്ററിൽ നൽകുന്ന ചികിത്സയാണ് മാറിപ്പോയത്. ബീമാപള്ളി സ്വദേശി അസൂറ ബീവിയാണ് പരാതി നല്‍കിയത്. ഇടതു കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. ഒരു മാസമായി ചികിത്സയിലായിരുന്നു. ഇതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയത്. കണ്ണില്‍ ഇഞ്ചക്ഷന്‍ ചെയ്യാനുള്ള മരുന്ന ഡോക്ടറുടെ ആവശ്യപ്രകാരം ആശുപത്രിയില്‍ വാങ്ങി നല്‍കുകയും ചെയ്തു.

തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയയുടെ ഭാഗമായി അഡ്മിറ്റായത്. അഡ്മിറ്റ് ആയതിന് ശേഷം ഇടതുകണ്ണ് ക്ലീന്‍ ചെയ്തു. പിന്നീട് ഇടതു കണ്ണിന് എടുക്കേണ്ട ഇഞ്ചക്ഷന്‍ വലതുകണ്ണിന് എടുക്കുകയായിരുന്നു. ചികിത്സാ പിഴവ് കുടുംബത്തിന് ബോധ്യപ്പെട്ടതോടെ ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒപി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ ആശുപത്രി അധികൃതര്‍ കൂട്ടാക്കിയില്ലെന്നും പരാതിയുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com