തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് അഞ്ച് ക്രെയിനുമായി ഏഴാം കപ്പൽ ഷെൻ ഹുവ 34, ഈ മാസം 15ന് എത്തും. ഇതിൽ മൂന്ന് യാർഡ് ക്രെയിനും രണ്ട് ഷിപ്പു ടു ഷോർ ക്രെയിനുമുണ്ടാകും. ഇതോടെ തുറമുഖത്തിന്‍റെ ഒന്നാംഘട്ടത്തിൽ ആവശ്യമുള്ള മുഴുവൻ ക്രെയിനുമാകും.
32 ക്രെയിനാണ് ആവശ്യമുള്ളത്. ഇതിൽ 24 യാർഡ് ക്രെയിനും എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുമാണ്. ആറാം കപ്പലായ ഷെൻഹുവ 35 ക്രെയിനുകളിറക്കി ശനിയാഴ്ച ചൈനയിലേക്ക് തീരം വിട്ടു. അടുത്തമാസം ആദ്യം തുറമുഖം ട്രയൽ റണ്ണിലേക്ക് കടക്കും.
രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്‍റ് തുറമുഖമായി പ്രവർത്തിക്കാൻ വിഴിഞ്ഞത്തിന് അനുമതി ലഭിച്ചതിനാൽ വലിയ കപ്പലുകൾക്ക് (മദർഷിപ്) അടുക്കാനും ചരക്കുകള്‍ കൈമാറാനും സംവിധാനമുള്ള രാജ്യത്തെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറും.
അന്താരാഷ്ട്രകപ്പലുകൾക്ക് സർവീസ് നടത്താനുള്ള ഇന്‍റർനാഷണൽ ഷിപ്പിങ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡും നേരത്തേ വിഴിഞ്ഞത്തിന് ലഭിച്ചിട്ടുണ്ട്.