
എസ്എഫ്ഐ പ്രവർത്തകരെ സംഘം ചേർന്ന് മർദിച്ചു; സീനിയർ വിദ‍്യാർഥികൾക്കെതിരേ കേസ്
file
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരെ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ സീനിയർ വിദ‍്യാർഥികൾക്കെതിരേ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെയോടെ ശംഖുംമുഖം കടപ്പുറത്തെത്തിയ എസ്എഫ്ഐ പ്രവർത്തകരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലെ സീനിയർ വിദ‍്യാർഥികൾ ചേർന്ന് മർദിക്കുകയായിരുന്നു.
ഇതേ കോളെജിൽ തന്നെയാണ് എസ്എഫ്ഐ പ്രവർത്തകരും പഠിക്കുന്നത്. ഒന്നാം വർഷ വിദ‍്യാർഥികളായ അഭിമന‍്യു, ഇന്ത‍്യൻ, ഹരിശങ്കർ, ആർഷ എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ മർദിച്ച കോളെജിലെ രണ്ടാം വർഷ വിദ‍്യാർഥികളായ അനസ്, അബ്ദുള്ള എന്നിവർക്കെതിരേയാണ് വലിയതുറ പൊലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളയാഴ്ച പുലർച്ചയോടെ എസ്എഫ്ഐ പ്രവർത്തകർ ബീച്ചിൽ ഇരിക്കുന്നതിനിടെ സീനിയർ വിദ‍്യാർഥികളുമായി വാക്കു തർക്കമുണ്ടാവുകയും, തുടർന്ന് ആക്രമണത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
11 പേരടങ്ങുന്ന സംഘമാണ് മർദിച്ചതെന്നാണ് വിവരം. എന്നാൽ, രണ്ടു പേർക്കെതിരേ മാത്രമെ കേസെടുത്തിട്ടുള്ളൂ. വിശദമായ അന്വേഷണങ്ങൾക്കു ശേഷം നടപടിയെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.