
തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ വിദ‍്യാർഥിക്ക് യൂണിവേഴ്സിറ്റി കോളെജ് എസ്എഫ്ഐ ഭാരവാഹികളിൽ നിന്ന് ക്രൂര മർദനം. വിദ‍്യാർഥിയെ എസ്എഫ്ഐ ഭാരവാഹികൾ റൂമിൽ കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശൃങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭിന്നശേഷിക്കാരനായ പൂവച്ചൽ സ്വദേശി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. അനസിന് രണ്ട് കാലിനും വിരലുകളില്ല. ഒരുകാലിന് സ്വാധീനക്കുറവുണ്ട്.
തന്‍റെ വൈകല‍്യമുള്ള കാലിൽ കമ്പി കൊണ്ട് അടിച്ചതായും വിദ‍്യാർഥികളുടെ മുന്നിൽ വച്ച് തന്നെ കളിയാക്കുകയും ചെയ്തതുവെന്ന് അനസ് പറഞ്ഞു. കോളെജിൽ പോകാൻ കഴിയാത്ത സ്ഥിതിയിലായ തന്നെ ഡിപ്പാർട്മെന്‍റ് കമ്മിറ്റി അംഗങ്ങളാണ് റൂമിലേക്ക് കൂട്ടികൊണ്ടുപോയതെന്നും മർദന വിവരം പുറത്തു പറഞ്ഞാൽ വീട്ടിൽ കയറി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുതിയതായും അനസ് പറഞ്ഞു.
നാട്ടിലെ ഡിവൈഎഫ്ഐ യൂണിറ്റ് അംഗം കൂടിയായ അനസ് തനിക്ക് മർദനം നേരിട്ട കാര‍്യം ജില്ലാ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ട് പോവാൻ അദേഹം പറഞ്ഞതായും അനസ് കൂട്ടിച്ചേർത്തു.