
രജിസ്ട്രാറുടെ സസ്പെൻഷൻ; രാജ്ഭവനിലേക്കു നടന്ന എസ്എഫ്ഐ, ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഇടത് സംഘടനകൾ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കേരള സർവകളാശാല വിസി മോഹൻ കുന്നുമ്മലിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരാണ് രാജ്ഭവനിലേക്ക് മാർച്ചു നടത്തിയത്.
മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ മറികടന്നെങ്കിലും പിന്നീട് പിൻവാങ്ങി.
വ്യാഴാഴ്ച വൈകിട്ടേടെയാണ് രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിനെ അന്വേഷണ വിധേയമായി വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച് സെനറ്റ് ഹാളിൽ നടന്ന പരിപാടി റദ്ദാക്കി ഉത്തരവിറക്കിയതിലാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്.
രജിസ്ട്രാർ ഗവർണറോട് അനാദരവ് കാണിച്ചുവെന്നും ബാഹ‍്യസമ്മർദങ്ങൾക്ക് വഴിപ്പെട്ടുവെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചത്. പിന്നാലെ ഇത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു