ആൾമാറാട്ടം: കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജിന് ഒന്നര ലക്ഷം രൂപ പിഴ
തിരുവനന്തപുരം: യൂണിയൻ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജിൽ നിന്ന് പിഴ ഈടാക്കും. ഇന്നു ചേർന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. 1,55,938 രൂപ പിഴയീടാക്കാനാണ് തീരുമാനമായത്. നിശ്ചിത പ്രായപരിധി കഴിഞ്ഞതായി കണ്ടെത്തിയ 36 യുണിയന്‍ കൗൺസിലർമാരെ അയോഗ്യരെന്നും സർവകലാശാല കണ്ടെത്തിയിരുന്നു. ഇവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തു.
കോളെജിൽ നിന്ന് മത്സരിച്ച് വിജയിച്ച പെൺകുട്ടിയുടെ പേരിനു പകരം തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ നേതാവ് എ. വിശാഖിന്‍റെ പേര് നൽകിയതാണ് വിവാദമായത്. കേരള സർവകലാശാലയുടെ പരാതിയിൽ കോളെജ് പ്രിൻസിപ്പലിനും എസ്എഫ്ഐ നേതാവ് എ വിശാഖിനുമെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാർട്ടിക്കകത്തും പുറത്തും വിമർശനം ശക്തമായതിനെത്തുടർന്നാണ് നടപടി. ആൾ മാറാട്ടത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കാട്ടാക്കട എംഎൽഎ ഐബി സതീഷും അരുവിക്കര എംഎൽഎ ജി. സ്റ്റീഫനും പാർട്ടിക്ക് പരാതി നൽകിയിരുന്നു.

