തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവ കോഴ വിവാദത്തിൽ എസ്എഫ്ഐ പുറത്താക്കിയ കത്തിക്കുത്ത് കേസിലെ പ്രതിയും വോളന്‍റിയറായി പ്രവർത്തിച്ചിരുന്നതായി വിവരം. എസ്എഫ്ഐയിൽ നിന്നും പുറത്താക്കിയ നെയ്യാറ്റിൻകര മുൻ ഏരിയാ സെക്രട്ടറി ആരോമലാണ് വോളന്‍റിയറായി പ്രവര്‍ത്തിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
യൂണിവേഴ്സിറ്റി കോളെജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലും സംസ്കൃത കോളെജിൽ വിദ്യാർത്ഥിയെ മർദിച്ച കേസിലും പ്രതിയാണ് ആരോമൽ. തിരുവനന്തപുരം ഫൈന്‍ ആർട്ട്സ് കോളെജ് വിദ്യാർഥി കൂടിയായ ആരോമൽ വിധികർത്താക്കളെ മർദ്ദിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം. ഇതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, വിധി കർത്താവ് ഷാജിയുടെ മരണത്തിൽ കണ്ണൂരിൽ നിന്നുളള അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി. ഇവർ യൂണിവേഴ്സിറ്റി കോളെജിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് കത്ത് നൽകി.