
തിരുവനന്തരപുരം: സംസ്കൃത കോളെജിൽ സിപിഎം നേതാവിന്‍റെ മകനെ മർദിച്ച കേസിൽ മൂന്നു എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എം.നസീം, സച്ചിൻ, ജിത്തു എന്നിവരാണ് പിടിയിലായത്.
പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാരായുട്ടം സ്വദേശി എസ്. ബിന്ദുവിന്‍റെ മകനായ ആദർശിനാണ് മർദനമേറ്റത്. കഴിഞ്ഞ മാസം 24 ന് കോളെജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. രണ്ട് വർഷം മുമ്പ് യൂണിവേഴ്സിറ്റി കോളെജിൽ നടന്ന കത്തിക്കുത്ത് കേസിലെ 12-ാം പ്രതി നസീമിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്. ചാക്കിൽ കയറി ഓട്ടമത്സരത്തിൽ ഒരു തവണ പങ്കെടുത്ത ആദർഷിനെ വീണ്ടും പങ്കെടുക്കാൻ പ്രേരിപ്പിച്ചു. ഇതിന് വിസമ്മതിച്ചതോടെ അക്രമികൾ ആദർശിനെ ക്ലാസ് മുറിയിലിട്ട് മർദിച്ചു. കരണത്തും മുതുകിലും തടികഷ്ണം കൊണ്ട് മുഖത്തും ഹെൽമറ്റ് കൊണ്ട് തലക്കിട്ടും അടിച്ചു.