
ഗവർണർക്കെതിരേ എസ്എഫ്ഐയുടെ പ്രതിഷേധം: കണ്ണൂരും കോഴിക്കോട്ടും സംഘർഷം
തിരുവനന്തപുരം: സര്‍വകലാശാലകളെ കാവിവത്കരിക്കുന്നു എന്ന് ആരോപിച്ച് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ കണ്ണൂരിലും കോഴിക്കോട്ടും വൻ പ്രതിഷേധം. കാലിക്കട്ട് സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിച്ച എസ്എഫ്ഐയുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
രണ്ടിടത്തും പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറാന്‍ തയാറായില്ല. കണ്ണൂർ സർവകലാശാലയിലെ പ്രതിഷേധമാര്‍ച്ചിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പ്രതിഷേധക്കാർ പൊലീസ് ബാരക്കേഡുകൾക്കു മുകളിൽ കയറി, സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. സര്‍വകലാശാലയുടെ ഗേറ്റിന് അകത്തും പുറത്തും നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയാണ്.
കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ ഒടുങ്ങി. പൊലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ ഉന്തും തള്ളുമുണ്ടായി. രണ്ടിടത്തും പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്.