

എം.വി. ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് ഷാഫി പറമ്പിൽ
കണ്ണൂർ: ആരോഗ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ് യു പ്രവർത്തകന്‍റെ വീടിന് നേരേയുണ്ടായ ബോംബാക്രമണത്തിൽ വിമർശനവുമായി ഷാഫി പറമ്പിൽ എംപി.സമരക്കാരുടെ നിഴൽ പോലും മന്ത്രിയുടെ ശരീരത്തിൽ സ്പർശിച്ചിട്ടില്ല. കണ്ണൂരിലെയും കോഴിക്കോട്ടെയും സിപിഎം പ്രവർത്തകർ ഫേസ്ബുക്കിലൂടെ ബിതുലിന് ആദരാഞ്ജലിയാണ് നേരുന്നത്. കരിങ്കൊടി കാണിച്ചതിനാണോ അഡ്വാൻസ് ആദരാഞ്ജലി എന്നും വീടിന് ബോംബെറിഞ്ഞത് രക്ഷാപ്രവർത്തനത്തിന്‍റെ പരിധിയിൽ വരുമോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
മുഖ്യമന്ത്രിയായിരുന്ന ഒരു മനുഷ്യനെ കല്ലെറിഞ്ഞപ്പോൾ ആരെങ്കിലും ആദരാഞ്ജലി നേർന്നിട്ടുണ്ടോയെന്നും നീ തീർന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ടോയെന്നും ഷാഫി ചോദിച്ചു. ഇല്ലാത്ത അക്രമത്തിന്‍റെ പേരിൽ പാർട്ടി ഓഫീസുകൾ തല്ലിതകർക്കുന്നു. മന്ത്രിയുടെ കഴുത്തിന് പിടിച്ച് തിരിക്കുന്ന ദൃശ്യങ്ങൾ എവിടെയാണ്.
ഗണ്‍മാന്‍ മന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് കെഎസ്‌യു പ്രവര്‍ത്തകരുടെ വീട്ടില്‍ അല്ല. എം.വി. ഗോവിന്ദനെതിരേ കലാപ ആഹ്വാനത്തിന് കേസെടുക്കണം. അക്രമ സംഭവങ്ങളുടെ ഉത്തരവാദി എം.വി. ഗോവിന്ദനാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.