

ഷഹബാസ്
file image
കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതെന്ന് ഹൈക്കോടതി. ഷഹബാസിന്‍റെ പിതാവിന്‍റെ കക്ഷി ചേരൽ അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചകത്. പ്രതികളുടെ ജാമ്യ ഹർജിയിൽ സർക്കാരിന്‍റെ വിശദീകരണം തേടിയ ഹൈക്കോടതി, കേസ് പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.
കേസിലെ പ്രതികൾ കുട്ടികളായതിനാൽ കേസ് ഒരുപാട് ദിവസത്തേക്ക് നീട്ടിവയ്ക്കാനാവില്ലെന്ന് അറിയിച്ച കോടതി, കുട്ടികളെ ഹാജരാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും മുന്നോട്ടുവച്ചു. കോടതിയില്‍ ഹാജരാക്കുമ്പോള്‍ കുട്ടികളിൽ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്നും, ഒഴിവാക്കാനാവത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ കുട്ടികളെ കോടതിയിലെത്തിക്കാവൂ എന്നും കോടതി അറിയിച്ചു.
കുട്ടികളുടെ അന്തസും സ്വകാര്യതയും മാനിക്കണമെന്നും, കോടതി നടപടികള്‍ അവസാനിക്കും വരെ കുട്ടികള്‍ കാത്തിരിക്കുന്ന സാഹചര്യമുണ്ടാവരുതെന്നും കോടതി വിശദമാക്കി. മേയ് അവസാനത്തോടെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും.
പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. നിലവിൽ കേസിൽ കുറ്റാരോപിതരായ 6 വിദ്യാർഥികൾ വെള്ളിമാടുകുന്ന് ഒബ്‌സർവേഷൻ ഹോമിലാണുള്ളത്. നേരത്തെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഫെബ്രുവരി 28ന് ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും തമ്മിൽ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെച്ചൊല്ലി സംഘര്‍ഷം ഉണ്ടാവുന്നത്. 'നഞ്ചക്ക്' കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് ബോധരഹിതനാവുകയും കോഴിക്കോട് മെഡിക്കൽ കോളെജിൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ച ഷഹബാസ് തൊട്ടടുത്ത ദിവസം, മാർച്ച് 1ന് ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.