

മരണപ്പെട്ട മുഹമ്മദ് ഷഹബാസ്
കോഴിക്കോട്: താമരശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ‍്യാർഥിയായ ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടിൽ ഞായറാഴ്ച പൊലീസ് നടത്തിയ റെയ്ഡിലാണ് ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടിൽ നിന്നുമാണ് ആയുധം കണ്ടെടുത്തത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് മുതലായവയും കണ്ടെടുത്തു.
റിമാൻഡിലായ അഞ്ച് പ്രതികളുടെയും വീട്ടിൽ ഒരേ സമയമായിരുന്നു പൊലീസ് പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം. പിടിയിലായ വിദ‍്യാർഥികൾക്ക് പുറമെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അടക്കമുള്ള കാര‍്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. സംഘർഷമുണ്ടായ ട‍്യൂഷൻ സെന്‍ററിന് സമീപത്തെ റോഡുകളിലുള്ള മുഴുവൻ സിസിടിവി ദൃശ‍്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.