
ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികള്‍ പ്ലസ് വൺ പ്രവേശനം നേടി
കൊച്ചി: കോഴിക്കോട് താമരശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 5 വിദ്യാർഥികൾക്കും ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്ലസ് വൺ പ്രവേശനം. മൂന്നു പേർ താമരശേരി ജിവിഎച്ച്എസ്എസിലും രണ്ടു പേർ കോഴിക്കോട് നഗരത്തിലെ സ്‌കൂളുകളിലുമാണ് പ്രവേശനം നേടിയത്.
പ്രവേശനം നൽകിയ നടപടി വേദനാജനകമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഈ തീരുമാനം തെറ്റായ സന്ദേശം നല്‍കുമെന്നും ഷഹബാസിന്‍റെ അച്ഛൻ പ്രതികരിച്ചു.
ഇതിനെ എതിർത്ത് താമരശേരി ജിവിഎച്ച്എസ്എസിനു മുന്നിൽ കെഎസ്‍യുവിന്‍റെയും എംഎസ്എഫിന്‍റെയും വലിയ പ്രതിഷേധമുണ്ടായിരുന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വിദ്യാർഥികൾ പ്രവേശന നടപടികള്‍ പൂർത്തിയാക്കിയത്.
ഹൈക്കോടതിയുടെ നിർദേശപ്രകാരം വ്യാഴാഴ്ച (June 5) രാവിലെ 10 മണിയോടെയാണ് ഇവരെ പ്ലസ് വൺ പ്രവേശനത്തിനായി പുറത്തിറക്കിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും താമരശേരി സ്‌കൂൾ പരിസരത്തുണ്ടായിരുന്നു. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയില്‍ പ്രവേശനം നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
നിലവിൽ ജുവനൈൽ ഹോമിൽ കഴിയുന്ന കേസിലെ പ്രതികളായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. പ്ലസ് വൺ പ്രവേശനം നേടേണ്ട അവസാന തീയതി വ്യാഴാഴ്ച ആയതിനാലാണ് കോടതിയുടെ ഇടപെടൽ.