മലപ്പുറം: ഗവർണർക്കെതിരായ സമരത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് സ്പീക്കർ എ.എൻ ഷംസീർ. ജനാധിപത്യ രീതിയിലാണ് എസ്എഫ്ഐ സമരം ചെയ്യുന്നതെന്നും അതിന് അവർക്ക് അവകാശമുണ്ടെന്നും സ്പീക്കർ പറഞ്ഞു. കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബാനർ ഉയർന്നത് പ്രതിഷേധത്തിന്‍റെ ഭാഗമാണെന്നും ജനാധിപത്യ പരമായ പ്രതിഷേധങ്ങളിലൂടെ വളർന്നു വന്ന പ്രസ്താനമാണ് എസ്എഫ്ഐയെന്നും അതിനെ ഗവർണർ അങ്ങനെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിമിനൽ സംഘമല്ല, എസ്എഫ്ഐ പ്രവർത്തകരെ പേരക്കുട്ടികളായി കണ്ടാൽ മതി. ഗവർണർക്ക് എസ്എഫ്ഐയുടെ ചരിത്രമറിയാത്തതിനാലാണ് ക്രിമിനൽ സംഘമെന്ന് വിളിക്കുന്നതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
അതേസമയം, സർവകലാശാലകളെ കാവിവത്ക്കരിക്കാൻ ശ്രമിക്കുകയാണെന്നും കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം. എന്നാൽ അങ്ങനെയൊന്നും വിട്ടുകളയാൻ ഉദേശിച്ചിട്ടില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍ . കാമ്പസിൽ എസ്എഫ്ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.