
ഷൈൻ ടോം ചാക്കോ
File photo
തൃശൂർ: സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ''ജാനകി സ്റ്റേറ്റ് ഓഫ് കേരള'' എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തത് എന്തുകൊണ്ടാണെന്നും സെൻസർ ബോർഡിനോട് അല്ലെ ഇത് ചോദിക്കേണ്ടതെന്നും ഷൈൻ ചോദിച്ചു.
താൻ പ്രതികരിച്ചതുകൊണ്ട് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂത്രവാക‍്യം എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിലായിരുന്നു ഷൈൻ ടോമിന്‍റെ പ്രതികരണം.
''ജാനകി ഏത് മതത്തിലെ പേരാണ്. അത് ഒരു സംസ്കാരമല്ലെ. സീതയോ, ജാനകിയോ ഹിന്ദുവാണെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇന്ത‍്യയിലുള്ള ഈ പ്രദേശത്തുള്ള കഥാപാത്രമല്ലെ.'' ഷൈൻ ചോദിച്ചു.
ജാനകിയെന്ന പേര് ഹൈന്ദവ ദൈവത്തിന്‍റെ പേരാണെന്നും ചിത്രത്തിൽ 96 തവണ ജാനകി എന്ന പേര് ഉപയോഗിക്കുന്നുണ്ടെന്നും അത് മാറ്റണമെന്നുമായിരുന്നു കേന്ദ്ര സെൻസർ ബോർഡിന്‍റെ നിർദേശം. ഇക്കാര‍്യം ചൂണ്ടിക്കാട്ടി ചിത്രത്തിന് സെൻസർബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു. തുടർന്നാണ് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. ചിത്രവുമായി ബന്ധപ്പെട്ടുള്ള ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.