
തിരുവനന്തപുരം: ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസില്‍ ഇന്‍സ്പെക്ടറാക്കാനുള്ള മന്ത്രിസഭാ നീക്കത്തിന് തിരിച്ചടി. അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനായിരുന്നു മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം
എന്നാൽ ഷിനു ചൊവ്വ പൊലീസ് കായിക ക്ഷമത പരീക്ഷയിൽ തോറ്റു. 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നിവയിലാണ് ഷിനു പരാജയപ്പെട്ടത്. ചിത്തരേഷ് നടേശൻ പങ്കെടുത്തില്ല. ദേശീയ അന്തർ ദേശീയ തലത്തിൽ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബ പശ്ചാത്തലത്തവും പരിഗണിച്ച് നിയമനം നൽകുന്നവെന്നായിരുന്നു ഉത്തരവ്.
ഒളിംപിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലിസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നാണ് മന്ത്രിസഭാ തിരുമാനമെടുത്തത്. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നൽകാൻ നീക്കം നടന്നത്.