
കപ്പൽ അപകടം: കമ്പനി 5.97 കോടി രൂപ കെട്ടിവച്ചു
കൊച്ചി: കേരള തീരത്തെ എംഎസ്‌സി എല്‍സ – 3 കപ്പലപകടത്തെ തുടർന്ന് 5.97 കോടി രൂപ കെട്ടിവെച്ചെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. കപ്പലപകടത്തില്‍ നഷ്ടം നേരിട്ട കശുവണ്ടി ഇറക്കുമതിക്കാർ നല്‍കിയ ഹർജിയിലാണ് നടപടി.
കപ്പല്‍ കമ്പനി നല്‍കിയ തുക സ്ഥിരനിക്ഷേപം നടത്താന്‍ ഹൈക്കോടതി നിർദേശം നൽകി. ഒരു വര്‍ഷത്തേക്ക് ദേശസാത്കൃത ബാങ്കില്‍ നിക്ഷേപിക്കാനാണ് ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിൾ ബെഞ്ച് നൽകിയ നിർദേശം. കഴിഞ്ഞതവണ ഹർജി പരിഗണിക്കവെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ് സി മാൻസ എഫ് കപ്പൽ തടഞ്ഞു വെക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. തുടർന്നാണ് കപ്പൽ ഉടമകൾ പണം കെട്ടിവച്ചത്.
അതേസമയം, കപ്പൽ മുങ്ങിയ സംഭവത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ അപര്യാപ്തമെന്ന് പരാതിയുയർന്നു. പാരിസ്ഥിതിക നിയമപ്രകാരം രജിസ്റ്റർ ചെയ്യേണ്ട കേസ് ദുർബ്ബല വകുപ്പുകൾ മാത്രം ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഡിജിപിക്കും എഡിജിപിക്കും ആലപ്പുഴ പുറക്കാട് സ്വദേശി പ്രവീൺ ആണ് പരാതി നൽകിയത്.ലൈബീരിയൻ ചരക്ക് കപ്പലായ എംഎസ്‍സി എൽസ 3 മെയ് 24നാണ് അപകടത്തിൽപ്പെട്ടത്.
ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്ന് 14.6 നോട്ടിക്കൽ മൈലും കൊച്ചിയിൽനിന്ന് 40 നോട്ടിക്കൽ മൈലും അകലെയാണ് കപ്പൽ അപകടത്തിൽപ്പെട്ടത്.