കിളിമാനൂരിൽ 59 കാരനെ കാറിടിച്ച് കൊന്ന എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

അനിൽ കുമാർ നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
SHO who hit and killed a 59-year-old man in Kilimanoor suspended

രാജൻ, എസ്എച്ച്ഒ പി. അനിൽ 

Updated on

തിരുവനന്തപുരം: കിളിമാനൂരിൽ 59 വയസുകാരനെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോയ സംഭവത്തിൽ പാറശാല സ്റ്റേഷൻ ഹൗസ് ഓഫിസർ പി. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. ദക്ഷിണമേഖലാ ഐജി എസ്. ശ്യാംസുന്ദറാണ് നടപടിയെടുത്തത്. ബംഗളൂരുവിൽ കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പോയ അനിൽ കുമാർ ഞായറാഴ്ച രാവിലെ തിരിച്ചെത്തിയെങ്കിലും സ്റ്റേഷനിലോ എസ്പി ഓഫിസിലോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അനിൽ കുമാർ നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സെപ്റ്റംബർ പത്തിന് പുലർച്ചെ അഞ്ച് മണിക്കാണ് കിളിമാനൂരിൽ വച്ച് രാജൻ അപകടത്തിൽപ്പെടുന്നത്. രാജനെ വാഹനം ഇടിച്ചിട്ടും കാർ നിർത്താതെ പോവുകയായിരുന്നു.

ഒരു മണിക്കൂറോളം റോഡിൽ രക്തം വാർന്നാണ് രാജൻ മരണപ്പെട്ടത്. അപകട ശേഷം കാർ വർക്ക് ഷോപ്പിൽ കൊണ്ടുപോയി അറ്റകുറ്റപണി നടത്തി തെളിവ് എസ്എച്ച്ഒ നശിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശാല സ്റ്റേഷൻ വിട്ട് അനിൽകുമാര്‍ തട്ടത്തുമലയിലെ വീട്ടിൽ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനിൽകുമാറിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

logo
Metro Vaartha
www.metrovaartha.com