

പത്തനംതിട്ട: പത്തനംതിട്ടയില്‍ 18 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസിൽ അറുപതിൽപരം പ്രതികൾ ഉണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യത ഏറെയാണ്.
അതിന് അവസരമുണ്ടാകാത്ത രീതിയില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നു, ഒരു സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും സമൂഹമധ്യത്തില്‍ അവഹേളിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരായാവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇത്തരത്തിലുളള സംഭവങ്ങളെ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനായി സ്‌കൂളുകളില്‍ ബോധവല്‍കരണം നടത്തണം. കൗണ്‍സിലര്‍മാരുടെയും ചൈല്‍ഡ് ഹെല്‍പ് ലൈന്‍റെയും സേവനം കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം. മാതാപിതാക്കള്‍ കുട്ടികളുമായി തുറന്ന സംഭാഷണം നടത്താനുള്ള അവസരം എല്ലായ്‌പോഴും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൈയടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചു മാതൃകാപരമായി ശിക്ഷ ഉറപ്പാക്കണം, എത്ര ഉന്നതനായാലും ഒരു പ്രതി പോലും രക്ഷപ്പെടാന്‍ അനുവദിക്കരുത്. ഏത് രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരായാലും അവരെയൊന്നും രക്ഷപ്പെടുത്താന്‍ ആരും കൂട്ടു നില്‍ക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.