ധാതുമണൽ കൊള്ളയ്ക്ക് കെഎസ്ഐഡിസി കൂട്ടുനിന്നു; രേഖകൾ കൈമാറിയതായി ഷോൺ ജോർജ്
കൊച്ചി: സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐഒയ്ക്ക് കൂടുതൽ രേഖകൾ കൈമാറിയതായി ബിജെപി നേതാവ് ഷോൺ ജോർജ്. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് നടന്ന ദുരൂഹ നിലപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. തോട്ടപ്പള്ളിയിൽ മണൽ ഖനനത്തിന് അനുമതി നൽകിയത് തുച്ഛമായ വിലക്കാണെന്നും അദ്ദേഹം ആരോപിച്ചു.
മൂപ്പതിനായിരം രൂപ വില ഈടാക്കേണ്ട ഖനനാനുമതി നൽകിയത് 467 രൂപക്കാണ്. കെഎംഎംഎല്ലിന് കുറഞ്ഞ വിലക്ക് മണൽ നൽകാൻ കെഎസ്ഐഡിസി ഇടപെട്ടു. കെഎസ്ഐഡിസിയിൽ ഉദ്യോഗസ്ഥരായിരുന്ന മൂന്ന് പേർ വിരമിക്കലിന് ശേഷം സിഎംആര്‍എൽ ഡയറക്ടമാരായെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി രാജിവെച്ച് ഒഴിയണം. പെൻഷനെ കുറിച്ച് പറയുമ്പോൾ എന്തിനാണ് മുഖ്യമന്ത്രിക്കും മകൾക്കും ഇത്ര വേവലാതിയെന്നും ഷോൺ ചോദിച്ചു. തനിക്കെതിരായ വീണാ വിജയന്‍റെ പരാതിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.