
തിരുവനന്തപുരം: കോഴിക്കോട് കോടഞ്ചേരി സെന്‍റ് ജോസഫ് എൽപി സ്കൂളിലെ അധ്യാപിക അലീന ബെന്നി(30)യുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്റ്റർ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട്സമർപ്പിക്കണമെന്നാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്‍റെ ഉത്തരവ്. മാർച്ച് 26ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അലീനയുടെ ആത്മഹത്യയിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. അതേസമയം, സ്കൂൾ മാനെജ്മെന്‍റിനെതിരെ ഗുരുതര ആരോപണവുമായി അലീനയുടെ കുടുംബം രംഗത്തെത്തി. അഞ്ച് വർഷമായി ശമ്പളം ലഭിച്ചില്ലെന്ന് പിതാവ് ബെന്നി പറഞ്ഞു.
ഇല്ലാത്ത ഒഴിവിലേക്കാണ് അലീനയെ മാനേജ്മെൻറ് നിയമിച്ചതെന്നാണ് വിവരം. 2019ൽ നസ്രത് എൽപി സ്കൂളിൽ നിന്നും അനധികൃതമായി അവധിയിൽ പോയ അധ്യാപികയെ നീക്കിയ ഒഴിവിലായിരുന്നു അലീനയെ ആദ്യം നിയമിച്ചത്. നിയമനത്തിന് അംഗീകാരം തേടി മാനെജ്മെന്‍റ് സമർപ്പിച്ച അപേക്ഷ മതിയായ രേഖകളുടെ അഭാവത്തിൽ വിദ്യാഭ്യാസ വകുപ്പ് നിരസിച്ചിരുന്നു.