

ഷുഹൈബ്
തലശേരി: ഷുഹൈബ് വധക്കേസിൽ ജൂൺ ഒന്നുവരെയുള്ള വിചാരണ നടപടികൾക്ക് സ്റ്റേ. കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്‍റെ ഹർജിയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നടപടികൾ നിർത്തിവച്ചത്.
ഏപ്രിൽ 18 നാണ് വിചാരണ ആരംഭിച്ചത്. കേസിൽ സിപിഎം പ്രവർത്തകരായ 17 പേരാണ് പ്രതികൾ. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന പ്രതിഭാഗ വാദം കോടതി അംഗീകരിച്ചിരുന്നില്ല.
തുടർന്ന് കോടതി മാറണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതിനു പിന്നാലെ പ്രതികളുടെ ജാമ്യം റദ്ദാക്കി കഴിഞ്ഞ ദിവസം തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതിനെതിരേ പ്രതികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഈ നടപടി സ്റ്റേ ചെയ്തിരുന്നു പിന്നാലെയാണ് ഇപ്പോൾ വിചാരണ നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്.
2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ഷുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷുഹൈബ് മരിച്ചത്.