സിദ്ധാര്‍ഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണം: പ്രതിപക്ഷം

അന്വേഷണ ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു
സിദ്ധാര്‍ഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണം: പ്രതിപക്ഷം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാർഥനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

കേരള മനഃസാക്ഷിയെ ഞെട്ടിക്കുകയും മരവിപ്പിക്കുന്ന ചെയ്യുന്ന ക്രൂരതയുടെ വിവരങ്ങളാണ് പൂക്കോട് ക്യാംപസില്‍ നിന്നും വരുന്നത്. എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ വിദ്യാർഥിയെ നഗ്നനാക്കി ദിവസങ്ങളോളം ആള്‍ക്കൂട്ട വിചാരണ നടത്തി, ഭക്ഷണമോ വെള്ളമോ നല്‍കാതെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് മരിച്ച സിദ്ധാർഥന്‍റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. കൊടുംക്രൂരതയ്ക്ക് ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരും കൂട്ടുനിന്നെന്നതും അതീവ ഗൗരവതരമാണ്.

മകന്‍റെ കൊലയാളികള്‍ പൂക്കോട് കാമ്പസിലെ എസ്എഫ്ഐ നേതാക്കളാണെന്ന് സിദ്ധാർഥന്‍റെ മാതാപിതാക്കള്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിക്കുമ്പോഴും രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പരസ്യമായി പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ ജില്ലയിലെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്.

പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് സിദ്ധാർഥ് നേരിട്ട മൃഗീയ മര്‍ദനത്തിന്‍റെയും ക്രൂരതയുടെയും തെളിവാണ്. ക്രൂര പീഡനത്തിന്‍റെ തെളിവുകൾ ശരീരത്തിലുണ്ടായിട്ടും പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചത്. അതേ പൊലീസില്‍ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ല.

ഇനി ഇത്തരമൊരു സംഭവം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. സിദ്ധാർഥന്‍റെ കുടുംബവും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com