
സിസ തോമസ്
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പോര് തുടരുന്നതിനിടെ വിദ്യാർഥി സംഘടന എസ്എഫ്ഐക്കെതിരേ ഡിജിപിക്ക് പരാതി നൽകി താത്ക്കാലിക വിസി സിസ തോമസ്. ഓഫീസിലെ പ്രവർത്തനം തടസപ്പെടുത്തി, സർവകലാശാലയിലെ വസ്തുവകകളും ഉപകരണങ്ങളും നശിപ്പിച്ചു തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പരാതി.
സർവകലാശാലയിൽ കാവിവത്ക്കരണം നടത്താൻ ശ്രമിക്കുന്നെന്നു കാട്ടിയാണ് എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്. കേരള സർവകലാശാല ആസ്ഥാനത്തെ കവാടം തള്ളിത്തുറന്ന പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതേസമയം, രജിസ്റ്റാർ സർവകലാശാലയിൽ പ്രവേശിക്കുന്നത് വിലക്കി കെ.എസ്. അനിൽകുമാറിന് വിസി നോട്ടീസ് നൽകിയിട്ടുണ്ട്. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടിയുണ്ടാവുമെന്നും നോട്ടീസിൽ മുന്നറിയിപ്പു നൽകുന്നു. സിൻഡിക്കേറ്റ് യോഗം അനിൽകുമാറിന്‍റെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്നാണ് വിസി പറയുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിസി അനിൽകുമാറിന് നോട്ടീസ് നൽകിയത്.