

കണ്ഠര് രാജീവര്
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ‍്യം റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു.
തന്ത്രിക്കെതിരേ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നാണ് എസ്ഐടിയുടെ ആവശ‍്യം. ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്നും അറസ്റ്റിനു പിന്നിൽ സർക്കാരിന്‍റെ പ്രതികാരമാണെന്നും തന്ത്രി നേരത്തെ ആരോപിച്ചിരുന്നു.
സന്നിധാനത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ‍്യോഗസ്ഥർക്കും ഭരണ കക്ഷിയിലെ ഉന്നതർക്കും തന്നോട് രോഷമാണെന്നും തനിക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് വരുത്താൻ കഥ മെനയുകയാണെന്നുമാണ് തന്ത്രിയുടെ ജാമ‍്യ ഹർജിയിൽ പറഞ്ഞിരുന്നു. കേസിലെ മുഖ‍്യ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വാതിൽ തുറന്ന് നൽകിയത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
തന്ത്രി ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്നയാളെന്ന നിലയിൽ അഴിമതി നിരോധന പരിധിയിലും ഉൾപ്പെടും. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്