കരുനാഗപ്പള്ളി: ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ നടന്ന സിപിഎം ദക്ഷിണമേഖലാ റിപ്പോർട്ടിങ്ങിൽ എസ്എഫ്ഐക്ക് അടക്കം രൂക്ഷ വിമർശനം. എസ്എഫ്ഐയുടെ ചില പ്രവണതകൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടതായാണ് വിവരം. കായംകുളം എംഎസ്എം കോളെജിൽ എഫ്എഫ്ഐ നേതാവ് ഉൾപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് വിവാദവും സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുമായി ബന്ധപ്പെട്ട വിഷയങ്ങളും സിപിഎമ്മിനെയും എസ്എഫ്ഐയേയും ജനങ്ങൾക്കിടയിൽ ഇടിച്ചു താഴ്ത്തുന്നതിന് കാരണമായി. ഇനി ഇത്തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാവരുതെന്ന് ഗോവിന്ദൻ നിർദേശം നൽകിയതായാണ് വിവരം.
അതേസമയം, ജനങ്ങൾക്കിടിയൽ നിന്നും പാർട്ടി അകന്നെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ പ്രതികരണം. മത്സ്യവും വെള്ളവും പോലെയാണ് പാർട്ടിയും ജനങ്ങളുമെന്നും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ നേതാക്കൾ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ കേരളത്തിൽ ബിജെപിക്കുണ്ടായ മുന്നേറ്റം ശ്രദ്ധയോടെയാണ് വീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ തോൽവിയിലുണ്ടായ ഞെട്ടലും നേതൃത്വം പ്രകടമാക്കി. ആലപ്പുഴ, ആറ്റിങ്ങൽ, മാവേലിക്കര മണ്ഡലങ്ങളിൽ ജയിക്കുമെന്നാണ് കരുതിയത്. കായംകുളം നിയമസഭാ മണ്ഡലത്തിൽ പിന്നിലായത് അതീവ ഗുരുതര സാഹചര്യമാണെന്നും പാർട്ടിക്കുള്ളിലാത് വിഭാഗീയതയ്ക്ക് കാരണമായെന്നും വിലയിരുത്തലുണ്ട്.