
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നതായി സിബിഐ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തമാക്കിയുള്ള റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കെ.ബി. ഗണേഷ് കുമാർ, ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാൽ നന്ദകുമാർ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയതായാണ് സിബിഐ വിശദീകരിക്കുന്നത്.
പരാതിക്കാരിയെഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഇത് പിന്നീട് എഴുതി ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലിൽ കിടന്ന സമയത്താണ് വിവാദങ്ങൾക്ക് വഴിവച്ച കത്ത് പുറത്തു വരുന്നത്. ഇത് ഗണേഷ് കുമാർ കത്ത് സഹായിയെ വിട്ട് കൈവശപ്പെടുത്തി എന്നാണ് സിബിഐ വ്യക്തമാക്കുന്നു. ഗണേഷ് കുമാറിന്‍റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമേ അവർ പലപ്പോഴായി രാഷ്ട്രീയ നേതാക്കളുടെ പേര് കൂട്ടിച്ചേർക്കുന്നതിനായി തയാറാക്കിയ 4 കത്തുകളും സിബിഐ തെളിവായി ശേഖരിച്ചിരുന്നു. പീഡനക്കേസിൽ സീക്ഷി പറയാൻ പരാതിക്കാരി പിസി ജോർജിനോട് ആവശ്യപ്പെട്ടു. എന്നാൽ പി.സി. ജോർജ് ഉമ്മൻചാണ്ടിക്കെതിരേ മൊഴി നൽകിയില്ലെന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമാവുന്നു.
പീഡന കേസുമായി മുന്നോട്ടു പോവാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ്. കേസില്‍ സിബിഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാള്‍ ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് കേസ് സിബിഐക്ക് വിടുക എന്നതായിരുന്നു ലക്ഷ്യം.ക്ലിഫ്ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നു.