

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ഹൈക്കോടതി ജാമ്യം നൽകിയിട്ടും ജയിലിൽ തുടർന്ന് ബോബി ചെമ്മണൂർ. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണൂർ തന്‍റെ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു എന്നാണ് വിവരം.
റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് താൻ ജയിലിൽ തുടരുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്ന് ബോബി ചെമ്മണൂർ പറയുന്നു. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ കഴിയാതെ നിരവധി തടവുകാർ ജയിലിൽ ഉണ്ടെന്നും അതിനാൽ തന്‍റെ ജാമ്യം ചൊവ്വാഴ്ച നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണൂർ അഭിഭാഷകരെ അറിയിക്കുകയായിരുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ബോബിയെ സ്വീകരിക്കാൻ നൂറുകണക്കിനു പേർ കാക്കനാട് ജില്ലാ ജയിലിനു മുമ്പിൽ കാത്ത് നിൽക്കുമ്പോഴാണ് ബോബി തന്‍റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം, ബോബി ചെമ്മണൂർ ജയിലിൽ തുടരും. റിലീസ് ഓർഡർ ഇതിവരെ ജയിലിൽ എത്തിയിട്ടില്ലെന്നും സമയപരിധി കഴിഞ്ഞെന്നും ജയിൽ അധികൃതർ അറിയിച്ചു. എന്നാൽ നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. അതേസമയം, ബോണ്ടിൽ ബോബി ചെമ്മണൂർ ഒപ്പിടാന്‍ വിസമ്മതിച്ച കാര്യം അധികൃതർ ബുധനാഴ്ച കോടതിയിൽ അറിയിക്കും.