
പിതാവ് മരിച്ചതറിഞ്ഞ് മകനും മരുമകളും വീട് പൂട്ടി മുങ്ങി; മൃതദേഹവുമായി വീട്ടുമുറ്റത്ത് കാത്തിരുന്നത് മണിക്കൂറുകളോളം
തൃശൂർ: അഗതി മന്ദിരത്തിൽ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീടു പൂട്ടിപ്പോയതായി ആരോപണം. ഇതോടെ വീട്ടിലെത്തിച്ച പിതാവിന്‍റെ മൃതദേഹം വീടിനുള്ളിൽ കയറ്റായില്ല. മകനു വേണ്ടി മൃതദേഹം പുറത്ത് വച്ച് ഏറെ നേരം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചിരിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
അരിമ്പൂർ കൈപ്പിള്ളി റിങ് റോഡൽ തോമസ് (78) ആണ് ബുധനാഴ്ച മണലൂരിലെ അഗതി മന്ദിരത്തിൽ മരിച്ചത്. ഏതാനും മാസം മുൻപാണ് മകൻ മർദിക്കുന്നുവെന്നാരോപിച്ച് തോമസ് ഭാര്യ റോസിലിയെയും കൂട്ടി വീടുവിട്ട് ഇറങ്ങിയത്. തുടർന്ന് ഇവർ പൊലീസിലും പരാതി നൽകിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവരെ മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെയായിരുന്നു തോമസിന്‍റെ മരണം. വിവരം അധികൃതർ മകനെ അറിയിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകൻ വീട് പൂട്ടിപ്പോയ വിവരം അറിയുന്നത്. പിന്നീട് വീട്ടു മുറ്റത്തുവച്ചുതന്നെ അന്ത്യ കർമങ്ങൾ ചെയ്ത് വൈകിട്ട് എറവ് സെന്‍റ് തെരേസാസ് പള്ളിയിൽ സംസ്കാരം നടത്തി.