
ഡോ. സൗമ്യ സരിൻ
കൊച്ചി: നടനും ബിജെപി നേതാവുമായ ജി. കൃഷ്‌ണകുമാറിന്‍റെ മകൾ ദിയ കൃഷ്‌ണയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികരണവുമായി ഡോ. സൗമ്യ സരിൻ. ദിയയുടെ കുടുംബം പുറത്തു വിട്ട വിഡിയോ കണ്ടാൽ ആര് ആരെയാണ് പറ്റിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകുമെന്നും സൗമ്യ പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് താനും ഇതുപോലെ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാൽ എളുപ്പത്തിൽ കാര്യങ്ങൾ മനസിലാക്കുമെന്നും സൗമ്യ വ്യക്തമാക്കി. തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും പറയാൻ ഒരാളുടെ ജാതിയും മതവും രാഷ്ട്രീയവും നോക്കേണ്ട ആവശ്യം ഉണ്ടാവരുതെന്നും, അതുകൊണ്ടാണ് ഈ പോസ്റ്റ് എന്നും സൗമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഒരാളുടെ വിയർപ്പിന്‍റെ മൂല്യമാണ് അയാളുടെ കൈയിലെ ഓരോ നാണയത്തുട്ടും. അതിൽ എഴുതിയത് അയാളുടെ പേരാണ്. അത് എന്ന് നിങ്ങൾ ചതിയിലൂടെ കൈക്കലാക്കുന്നോ അന്ന് മുതൽ നിങ്ങളുടെ നാശം തുടങ്ങുന്നു. ചതിച്ചും വഞ്ചിച്ചും കൈക്കലാക്കിയ ഒരു രൂപ പോലും നിങ്ങൾക്ക് ഗുണത്തിൽ വരില്ല.
ആ പാപം നിങ്ങളെ മാത്രമല്ല നിങ്ങളുടെ അടുത്ത തലമുറയെ പോലും നശിപ്പിക്കും. നിങ്ങൾ കൈക്കലാക്കിയ മുതലിന്‍റെ എത്രയോ ഇരട്ടി നിങ്ങൾക്ക് കൈമോശം വരും. നിങ്ങൾ വഞ്ചിച്ചവന്‍റെ മനസിൽ നിന്ന് ഇറ്റുന്ന കണ്ണുനീരിന് നിങ്ങളെ ഈ ജന്മം മുഴുവൻ എരിക്കാനുളള ശക്തിയുണ്ടെന്നും സൗമ്യ പറഞ്ഞു.
ദിയയുടെ അച്ഛൻ കൃഷ്ണകുമാർ ആയത് കൊണ്ടും അദ്ദേഹം ഒരു പാർട്ടിയുടെ പ്രവർത്തകൻ ആയതും കൊണ്ടും മാത്രം പലരും പല മാധ്യമങ്ങളും സത്യത്തിനു നേരേ കണ്ണടയ്ക്കുന്നതായി തോന്നിയിട്ടുണ്ട്. ഒപ്പം, വ്യക്തിപരമായ മറ്റ് വൈരാഗ്യ ബുദ്ധി വച്ച് നിങ്ങൾ തെറ്റിനെ ന്യായീകരിക്കുന്നുണ്ടെങ്കിൽ നിങ്ങളും ആ വഞ്ചിച്ചവരും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്നും സൗമ്യ പറഞ്ഞു.