വെള്ളക്കരം കൂട്ടിയത് ആദ്യം സഭയിൽ പ്രഖ്യാപിച്ചില്ല; മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്ങ്

വെള്ളക്കരം കൂട്ടിയത് ആദ്യം സഭയിൽ പ്രഖ്യാപിച്ചില്ല; മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്ങ്

5 അംഗങ്ങളുള്ള ഒരു കുടുംബം ഒരു ദിവസം 100 ലിറ്റർ വെള്ളം ഉപയോഗിക്കുമോ എന്ന് ചോദിച്ച റോഷി അഗസ്റ്റിൻ ജല ഉപഭോഗം കുറയ്ക്കാൻ ജനങ്ങളെ പഠിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു

തിരുവനന്തപുരം: വെള്ളക്കരം വർധിപ്പിച്ചത് നിയമസഭയിൽ ആദ്യം പ്രഖ്യാപിക്കാത്തതിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിംഗ്. സഭ നടക്കവെ ആരുമറിയാതെ വെള്ളക്കരം വർധിപ്പിച്ചത് സഭയോടുള്ള അനാദരവാണെന്നുള്ള പ്രതിപക്ഷപരാതിക്കു പിന്നാലെ റോഷി അഗസ്റ്റിനെ വിമർശിച്ചുകൊണ്ടായിരുന്നു സ്പീക്കറുടെ റൂളിംഗ്.

'വെള്ളക്കരം വർധിപ്പിക്കുന്നത് തികച്ചും ഭരണപരമായ നടപടിയാണ്. എങ്കിലും സംസ്ഥാനത്ത് എല്ലാ വിഭാഗം ജനത്തെയും ബാധിക്കുന്ന തീരുമാനമാണെന്ന നിലയിൽ, സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം സഭയിൽ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് ഉത്തമമായൊരു മാതൃകയായേനെ' എന്നായിരുന്നു സ്പീക്കർ  എ എൻ ഷംസീർ സഭയിൽ പറഞ്ഞു.

എന്നാൽ വെള്ളക്കരം വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് വിചിത്രവാദങ്ങളാണ് റോഷി അഗസ്റ്റിൻ സഭയിൽ നിരത്തിയത്. 5 അംഗങ്ങളുള്ള ഒരു കുടുംബം ഒരു ദിവസം 100 ലിറ്റർ വെള്ളം ഉപയോഗിക്കുമോ എന്ന് ചോദിച്ച റോഷി അഗസ്റ്റിൻ ജല ഉപഭോഗം കുറയ്ക്കാൻ ജനങ്ങളെ പഠിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു. 4912.42 കോടിയുടെ സഞ്ചിത നഷ്ടമാണ് വാട്ടർ അതോറിറ്റിക്ക്. കെഎസ്ഇബിക്ക് മാത്രമുള്ള കുടിശ്ശിക 1263 കോടി. കരംകൂട്ടാതെ പിടിച്ചുനിൽക്കാനാകില്ല, ഉപയോഗം കുറക്കേണ്ടതിൻറെ ആവശ്യകത കൂടി ജനത്തെ ഓർമ്മിപ്പിക്കാനാണ് കരം കൂട്ടിയതെന്നും റോഷി സഭയിൽ പറഞ്ഞു.

അതേസമയം, റോഷി ആളാകെ മറിപ്പോയി എന്ന് പറഞ്ഞ പ്രതിപക്ഷനേതാവ്  ഇന്ധന സെസ്സും കെഎസ്ഇബി നിരക്കും വർദ്ധനവും വെള്ളക്കരം കൂട്ടലും ചേർത്ത് സർക്കാർ ആകെ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി. 

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com