
തിരുവനന്തപുരം: ഗാർഹിക പീഡന പരാതിയുമായി എത്തുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും തുടർപിന്തുണ ഉറപ്പാക്കാൻ പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. പരാതിക്കാർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള തുടർ പിന്തുണ ഉണ്ടാകണം. ആവശ്യമായവർക്ക് ജീവനോപാധി ലഭ്യമാക്കുന്നു എന്നതും ഉറപ്പാക്കണം. ഈ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് സെൽ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി.
ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നിട്ട് 20 വർഷങ്ങൾ പിന്നിട്ടു. സ്ത്രീധനത്തിനെതിരേയുള്ള നടപടികളുടെ ഭാഗമായി ജില്ലാ ഡൗറി പ്രൊഹിബിഷൻ ഓഫിസർമാരെ നിയമിച്ചു. രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോൾ ഈ നിയമത്തിന്‍റെ ഫലമായി നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതങ്ങളിൽ ഗുണപരമായി എത്ര മാറ്റമുണ്ടായി എന്ന പരിശോധനയും നടത്തി.
22,000ത്തിലധികം സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ വൺ സ്റ്റോപ്പ് സെന്‍ററുകളിലൂടെ പിന്തുണ നൽകാൻ സാധിച്ചിട്ടുണ്ട്. ഇത്രയും വ്യക്തികളുടെ ജീവിതത്തിൽ ഗുണപരമായിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നുള്ള ലക്ഷ്യത്തോടെയാണ് ഇടപെടലുകൾ. അതിന് തുടർച്ച ഉണ്ടാകണമെന്നതാണ് ഏറ്റവും പ്രധാനമെന്നും മന്ത്രി പറഞ്ഞു.