

ക്രിസ്മസിന് സ്പെഷ്യൽ പച്ചരി; സ്കൂൾ ഉച്ചയൂണിന് കുത്തരിയാക്കാനും നീക്കം
തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാൻ ഓപ്പൺമാർക്കറ്റ് സെയിൽസ് സ്‌കീം പ്രകാരമുള്ള (ഒഎംഎസ്എസ്) സ്‌പെഷ്യൽ അരി തുടർച്ചയായി ലഭ്യമാക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ മന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകി. ഓണത്തോടനുബന്ധിച്ചു കഴിഞ്ഞമാസം വിതരണം ആരംഭിച്ച ഒഎംഎസ്എസ് സ്‌പെഷ്യൽ അരി വിതരണം ഈ മാസവും തുടരും. ക്രിസ്മസ് സമയത്ത് അടക്കം ഒഎംഎസ്എസ് സ്‌പെഷ്യൽ അരി നൽകുന്നതിനായി എഫ്‌സിഐ. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ഓണക്കാലത്തെ ഒഎംഎസ്എസ് സ്‌പെഷ്യൽ അരി വിൽപ്പന പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്. റേഷൻകടകളിലെ വിൽപ്പനയ്ക്കനുസരിച്ച് വിതരണം പുനക്രമീകരിക്കും. ക്രിസ്മസ്-പുതുവത്സര കാലത്ത് സ്‌പെഷ്യൽ പച്ചരി നൽകും.
വിഭാഗം, വിഹിതം എന്നിവ പിന്നീട് തീരുമാനിക്കും. സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചക്കഞ്ഞിക്ക് കുത്തരി നൽകുന്നതിനുള്ള നടപടി പരിശോധിച്ചു വരികയാണ്. ആവശ്യമായ അരി വിഹിതം നൽകുന്നതിനു തടസമില്ലെന്നു എഫ്‌സിഐ ജനറൽ മാനെജർ യോഗത്തിൽ അറിയിച്ചു. ഉന്നതതലയോഗത്തിൽ എഫ്‌സിഐ, സിവിൽസപ്ലൈസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.