തിരുവനന്തപുരം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും സര്‍ക്കാര്‍ നടപടികളും കൂടുതല്‍ കാര്യക്ഷമവും കര്‍ശനവുമാക്കുന്നതിന് മുനിസിപ്പാലിറ്റി, പഞ്ചായത്തി രാജ് നിയമങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്താല്‍ ഒരു വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കിയതാണ് 2023ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓര്‍ഡിനന്‍സ്, 2023ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓര്‍ഡിനന്‍സുകളിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രധാന മാറ്റം. ഇതു പ്രകാരം മാലിന്യം വലിച്ചെറിയുന്നതിനെതിരേ സെക്രട്ടറിക്ക് ചുമത്താവുന്ന തത്സമയ പിഴത്തുക 5000 രൂപയാക്കി വർധിപ്പിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ 50,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവുമാണ്.
ഏതെങ്കിലും മാലിന്യ ഉത്പാദകന്‍ യൂസര്‍ ഫീ നല്‍കുന്ന കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍, പ്രതിമാസം 50 ശതമാനം പിഴയോടു കൂടി പൊതുനികുതി കുടിശ്ശികയായി ഈടാക്കാവുന്നതാണെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു. 90 ദിവസത്തിനു ശേഷവും തുക നല്‍കിയില്ലെങ്കിൽ മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. യൂസര്‍ ഫീ അടയ്ക്കാത്ത വ്യക്തിക്ക് അത് അടയ്ക്കുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ഏതൊരു സേവനവും സെക്രട്ടറിക്ക് നിരസിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉചിതം എന്ന് തോന്നുന്ന വിഭാഗങ്ങളെ യൂസര്‍ ഫീയില്‍ നിന്നും ഒഴിവാക്കാം.
മാലിന്യ സംസ്കരണത്തിന് വേണ്ട നടപടികള്‍ ഏറ്റെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ ചുമതലകള്‍ ഏല്‍പ്പിക്കുന്നതിനും സെക്രട്ടറിക്ക് അധികാരമുണ്ട്. പ്രസിഡന്‍റിന്‍റെ അറിവോടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി ബന്ധപ്പെട്ട ഫണ്ടില്‍ നിന്നു രണ്ടു ലക്ഷം രൂപയില്‍ കവിയാത്ത തുക ചെലവാക്കാനുമുള്ള അധികാരം ഭേദഗതിയിലൂടെ സെക്രട്ടറിക്ക് നല്‍കി. മാലിന്യ സംസ്കരണ കേന്ദ്രങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് നികുതി ഒഴിവാക്കല്‍ ഇളവുകള്‍, ക്ഷേമ പദ്ധതികള്‍ മുതലായ പ്രോത്സാഹനങ്ങള്‍ തദ്ദേശ സ്ഥാപനത്തിന് നല്‍കാനും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.