
കണ്ണനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങൾ; ഗുരുവായൂരിൽ വിശേഷാൽ സദ്യയുണ്ടത് 50,000 പേർ
ഗുരുവായൂർ: അഷ്‌ടമിരോഹിണി നാളിൽ കണ്ണനെ കാണാൻ ഗുരുവായൂരിലേക്കെത്തിയത് ഭക്തസഹസ്രങ്ങൾ. പുലർച്ചെ മൂന്നിന് നിർമാല്യ ദർശനത്തിനു നട തുറക്കും മുൻപുതന്നെ ഭക്തരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. വരി നിന്ന ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കാൻ രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ സ്പെഷ്യൽ ദർശനം ഒഴിവാക്കിയിരുന്നു.
കാഴ്‌ചശീവേലിക്ക് രാവിലെ പെരുവനം കുട്ടൻ മാരാരും സംഘവും അവതരിപ്പിച്ച മേളം അകമ്പടിയായി. ദർശനം പൂർത്തിയാക്കിയ ഭക്തർ കണ്ണന്‍റെ പിറന്നാൾ സദ്യയുണ്ടാണു മടങ്ങിയത്. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലും തെക്കേ നടപ്പന്തലിലും മറ്റുമായി 1800 ഭക്തർക്ക് ഒരേ സമയം സദ്യ കഴിക്കൻ ദേവസ്വം സൗകര്യം ഒരുക്കിയിരുന്നു. അമ്പതിനായിരത്തോളം ഭക്തർ പിറന്നാൾ സദ്യയിൽ പങ്കെടുത്തു. ക്ഷേത്രപരിസരത്ത് ഭക്തരുടെ വകയായി ആഘോഷങ്ങളും കുട്ടികൾക്കുള്ള മത്സരങ്ങളും സംഘടിപ്പിച്ചു.
ശർക്കരവരട്ടി, വറുത്ത ഉപ്പേരി, നെല്ലിക്ക അച്ചാർ, പുളിയിഞ്ചി, എരിശേരി, ഓലൻ, കാളൻ, പായസം, പഴം, പപ്പടം, മെഴുക്കുപുരട്ടി, നാരങ്ങ അച്ചാർ, മോര് ഉൾപ്പെടെയുള്ള വിഭവങ്ങൾ ഇലയിൽ നിരന്നു. തെക്കേ നടപ്പന്തലിൽ ഭഗവാന്‍റെ ചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. തുടർന്ന് ഭഗവാനായി തൂശനിലയിൽ വിഭവങ്ങൾ വിളമ്പി. പിന്നീടാണ് ഭക്തർക്ക് പിറന്നാൾ സദ്യ നൽകിയത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഭക്തർക്കുള്ള ഇലയിട്ട് ആദ്യം വിഭവങ്ങൾ വിളമ്പി. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം ആധ്യാത്മിക ഹാളിൽ ദേവസ്വം സംഘടിപ്പിച്ച അഷ്‌ടമി രോഹിണി ഭാഗവത സപ്താഹത്തിൽ ശ്രീകൃഷ്ണാവതാര പാരായണം നടന്നു. ഗുരുവായൂർ കേശവൻ നമ്പൂതിരി ശ്രീകൃഷ്ണാവതാരം ഭക്തിപ്രഭാഷണം നിർവഹിച്ചു.