തിരുവനന്തപുരം: സാഹിത്യ അക്കാദമി അധ്യക്ഷനും എഴുത്തുകാരനുമായ കെ. സച്ചിദാനന്ദനെ പരിഹസിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ത്യാഗത്തിന്‍റേയും സഹനത്തിന്‍റേയും പ്രതീകമായ യേശുക്രിസ്തുവിനു ശേഷം ആര് എന്നതിന് ഉത്തരംകിട്ടി. സച്ചിദാനന്ദന്‍ മഹത് പ്രവൃത്തികള്‍ക്ക് ഉത്തമമാതൃകയെന്നും താന്‍ വെറും ക്ലീഷേയെന്നും ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടും ശ്രീകുമാരന്‍ തമ്പിയും ഉയര്‍ത്തിയ വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സച്ചിദാനന്ദന്‍ ഇന്ന് സാമൂഹിക മാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. അതിന് മറുപടിയായാണ് ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം....
ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. 'മഹത് പ്രവൃത്തി'കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ 'ക്ളീഷേ'!!
പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ''അദ്ധ്യാത്മരാമായണം കിളിപ്പാട്ട്'' -എന്നാണല്ലോ..