

എസ്എസ്എൽസി പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം. പ്ലസ്ടു പരീക്ഷകൾ വെള്ളിയാഴ്ച ആരംഭിക്കും. പരീക്ഷകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തുടനീളം 3,031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.
ഹയർസെക്കൻഡറി വിഭാഗത്തിൽ പ്ലസ് വണിന് 4,11,025 പേരും പ്ലസ്ടുവിന് 4,52,437 പേരും പരീക്ഷ എഴുതും. ലക്ഷദ്വീപിലെയും ഗൾഫ് മേഖലയിലെയും കേന്ദ്രങ്ങളിലും പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നുവെങ്കിലും പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം സാഹചര്യം കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ പരീക്ഷകൾ താൽക്കാലികമായി മാറ്റിവെച്ചിട്ടുണ്ട്.
പരീക്ഷ നടത്തിപ്പിനായി ഏകദേശം 26,000 അധ്യാപകരേ ഇൻവിജിലേറ്റർമാരായി നിയോഗിച്ചിട്ടുണ്ട്. ഏപ്രിൽ 7 മുതൽ മൂല്യനിർണയക്യാമ്പുകൾ ആരംഭിക്കും. മെയ് മൂന്നാം വാരത്തോടെ ഫലം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. പ്ലസ് ഫലപ്രഖ്യാപനം മെയ് 22 ഓടെ ആയിരിക്കും പുറത്തുവരുക.