
വന്ദേഭാരത് അടക്കം ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് യൂണിറ്റിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
കൊച്ചി: വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കാറ്ററിങ് സെന്‍ററിൽ നിന്നു പഴകിയ ഭക്ഷണം പിടികൂടി. എറണാകുളം കടവന്ത്രയിൽ സ്വകാര്യ വ്യക്തി കരാറെടുത്ത് നടത്തുന്ന റെയിൽവേയുടെ കാറ്ററിങ് സെന്‍റർ വൃന്ദാവനിൽ നിന്നാണ് ആരോഗ്യ വകുപ്പ് പഴകിയ ഭക്ഷണം കണ്ടെടുത്തത്.
വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഇവിടെ നിന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. രൂക്ഷ ഗന്ധം ഉയർന്നതോടെ സമീപവാസികളാണ് പരാതിപ്പെട്ടത്.
കാലാവധി കഴിഞ്ഞ മാംസം, ചീമുട്ട, ചീഞ്ഞളിഞ്ഞ വ്യത്തിഹീനമായ നിലയിൽ ഭക്ഷ്യ വസ്തുക്കൾ അടക്കമുള്ളവ പിടികൂടി. ഇതര സംസ്ഥാനക്കരാണ് ഇവിടുത്തെ തൊഴിലാളികളിലധികവും.
കോർപ്പറേഷൻ ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും, മുൻപും സ്ഥാപനത്തിനെതിരേ പരാതി ലഭിച്ചിരുന്നതായും അധികൃതർ അറിയിക്കുന്നു. മുൻപും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുകയും ഫൈൻ നൽകുകയും ചെയ്തിരുന്നു. സ്ഥാപനം പൂട്ടി സീൽ ചെയ്യുമെന്ന് ഹെൽത്ത് ഇൻസ്പെക്റ്റർ അറിയിച്ചു.